DISTRICT CONSUMER DISPUTES REDRESSAL COMMISSION ERNAKULAM
Dated this the 28th day of February, 2023
Filed on: 06/10/2018
PRESENT
Shri.D.B.Binu President
Shri.V.Ramachandran Member
Smt.Sreevidhia.T.N Member
CC.No. 413/2018
Between
COMPLAINANT
Sanil Kumar T., S/o. Thambi, Thysseril House, Kannimelchery, Maruthady P.O., Kavanad, Kollam.
(Rep. by Adv. K.S. Arundas, 450, KHCAA Chamber, Near High Court of Kerala, Ernakulam, Cochin 31.)
VS
OPPOSITE PARTy
1. Shajahan Usaf Sahed, Chairman & Managing Director, Alshifa Super Speciality Hospital, NH 17, Near Railway Over Bridge, Edappally, Kochi – 24
(Rep. by Adv. Suraj Krishna B.S., ‘Jyothis’, P.D. road, Palluruthy P.O., Kochi 6)
2. Dr. P.C. Joseph, Alshifa Super Speciality Hospital, NH 17, Near Railway Over Bridge, Edappally, Kochi – 24
ഉത്തരവ്
ഡി.ബി. ബിനു, പ്രസിഡൻറ്
1. പരാതിക്കാസ്പദമായ സംഗതികൾ
1986 ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 12- വകുപ്പുപ്രകാരമാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. ഒന്നാം എതിർകക്ഷി അൽഷിഫ സ്പെഷാലിറ്റി ഹോസ്പിറ്റലിൻറെ ഉടമയും, രണ്ടാം എതിർകക്ഷി പരാതിക്കാരനെ ചികിത്സിച്ച ഡോക്ടറുമാണ്. പരാതിക്കാരൻ 2016 നവംബർ മാസത്തിൽ കടുത്ത വയറുവേദനയും മലദ്വാരത്തിലൂടെ രക്തസ്രാവവും ഉണ്ടായതിനെത്തുടർന്ന് തിരുവനന്തപുരത്തുള്ള ഡോ. പ്രസന്നൻസ് ഹോസ്പിറ്റലിൽ പോകുകയും അവിടെ ടെസ്റ്റുകൾ നടത്തിയിതിൽ നിന്നും പരാതിക്കാരന് പൈൽസ് ഫിസ്റ്റുല രോഗം ഉണ്ടെന്ന് കണ്ടെത്തി. എതിർകക്ഷികളുടെ പരസ്യം ടിവിയിലും പത്രത്തിലും കണ്ടതിൻറെ അടിസ്ഥാനത്തിൽ പരാതിക്കാരൻ 03/11/2016 ൽ എതിർകക്ഷിയുടെ ഹോസ്പിറ്റലിൽ എത്തി റിസപ്ഷനിൽ ചെന്നപ്പോൾ ഹോസ്പിറ്റലിൻറെ ചികിത്സ രീതി വിശദീകരിക്കുന്ന ബ്രോഷറുകൾ പരാതിക്കാരന് നല്കുകയും പൈൽസിനും ഫിസ്റ്റുലയ്ക്കും എതിർകക്ഷി സ്ഥാപനത്തിലുള്ള ലേസർ ട്രീറ്റ്മെൻറ് ചെയ്താൽ രോഗം പൂർണമായും ഭേദപ്പെടുമെന്നും പിന്നീടൊരിക്കലും വരില്ല എന്നും “freedom from piles” എന്നാണ് ഹോസ്പിറ്റലിൻറെ സ്ലോഗൻ എന്നും പരാതിക്കാരനെ അറിയിച്ചു. ഓപ്പറേഷനുശേഷം വേദനയുണ്ടാകിലെന്നും പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാവുകയില്ലെന്നും എതിർകക്ഷി പരാതിക്കാരനോട് പറഞ്ഞു. എതിർകക്ഷികളുടെ വാക്കിൽ വിശ്വസിച്ച് പരാതിക്കാരൻ അന്നേ ദിവസം തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റായി ഓപ്പറേഷൻ നടത്തുകയും തുടർന്ന് 08/11/2016 ന് ഡിസ്ചാർജ് ആകുകയും ചെയ്തു. ഹോസ്പിറ്റൽ ബില്ലായി 96,000/- രൂപയാണ് എതിർകക്ഷികൾ പരാതിക്കാരനിൽ നിന്നും വാങ്ങിയത്. എന്നാൽ ടി ഓപ്പറേഷനു ശേഷവും പരാതിക്കാരന് വേദനയ്ക്കും രക്തസ്രാവത്തിനും യാതൊരു കുറവും ഉണ്ടായിട്ടില്ല. പിന്നീട് ആറുതവണ പരാതിക്കാരൻ ടി വിവരങ്ങൾ ചൂണ്ടിക്കാട്ടി എതിർകക്ഷികളെ സമീപിച്ചു. ഓരോ തവണ വരുമ്പോഴും സ്ക്രീനിംഗ് ചാർജിനത്തിൽ 2,500/- രൂപ വീതം എതിർകക്ഷി വാങ്ങുകയും ചെയ്തു. ലേസർ ചികിത്സ ചെയ്ത ഒന്നാം എതിർകക്ഷിക്ക് യാതൊരു മെഡിക്കൽ യോഗ്യതയും ഇല്ലെന്ന് പിന്നീട് അറിയാൻ കഴിഞ്ഞത്. ചികിത്സയ്ക്കുശേഷം ബിസിനസ്സ്കാരനായ പരാതിക്കാരന് ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിയാത്ത അവസ്ഥയിലും ആണ്.
തുടർന്ന് പരാതിക്കാരൻ കൊല്ലത്തുള്ള “ഡൈജസ്റ്റ്” എന്ന ഗ്യാസ്ട്രോ എൻറോളജിസ്റ്റ് ക്ലിനിക്കിൽ പോകുകയും അവിടെയുള്ള ഡോക്ടർ പരിശോധിക്കുകയും കോളോണോസ്കോപ്പി എന്ന പരിശോധന നടത്തിയതിൽ നിന്നും പരാതിക്കാരന് പൈൽസ്, ഫിസ്റ്റുല രോഗം വളരെ കൂടിയ തോതിൽ ആയെന്നും ആയതിന് വിദഗ്ദ ചികിത്സ ആവശ്യമാണെന്നും കണ്ടെത്തി. തുടർന്ന് പരാതിക്കാരൻ ടി ചികിത്സയിലാണ്. ഒന്നും രണ്ടും എതിർകക്ഷികൾ പരാതിക്കാരൻറെ രോഗം പൂർണ്ണമായും ഭേദപ്പെടുമെന്നും എതിർകക്ഷികളുടെ ചികിത്സ ചെയ്താൻ പിന്നീടൊരിക്കലും ടി രോഗം വരില്ലെന്നും ഭാവിയിൽ വേദന ഉണ്ടാകില്ലെന്നും പറഞ്ഞു വിശ്വസിപ്പിച്ചും ആയതിലേക്ക് ബ്രോഷറുകൾ ഇറക്കുകയും ടിവിയിലും മറ്റ് മാധ്യമങ്ങളിലും വലിയതോതിൽ പരസ്യം നല്കിയും ആയതിനെതിരെ പ്രവർത്തിച്ചും, യാതൊരു മെഡിക്കൽ യോഗ്യതയുമില്ലാത്ത ഒന്നാം എതിർകക്ഷി പരാതിക്കാരനെ ഓപ്പറേഷൻ നടത്തുകയും ചെയ്ത് പരാതിക്കാരനെതിരെയും സമൂഹത്തിനെതിരെയും തെറ്റായ കച്ചവടരീതി അവലംബിച്ചിട്ടുള്ളതാണ്.
എതിർകക്ഷികളുടെ തെറ്റായ വ്യാപാര പ്രവർത്തിമൂലം പരാതിക്കാരൻ വളരെ വേദന അനുഭവിക്കേണ്ടി വരികയും 03/11/2016 മുതൽ 08/11/2016 വരെയുള്ള ചികിത്സ ചെലവിനത്തിൽ 96,024/- രൂപയും 6 തവണ റിവ്യൂ ഇനത്തിൽ 12,000/- രൂപയും മറ്റ് ചെലവിനത്തിൽ 25,000/- രൂപയും ചെലവാക്കേണ്ടി വന്നിട്ടുള്ളതാണ്. എതിർകക്ഷികൾ വലിയ രീതിയിൽ മാധ്യമങ്ങളിൽ പരസ്യവും ബ്രോഷറുകളും ഇറക്കി ചികിത്സയെക്കുറിച്ച് പരസ്യം ചെയ്യുകയും എന്നാൽ ആയതിന് വിപരീതമായി വാഗ്ദാനം ചെയ്ത ചികിത്സ നല്കാതെയും യാതൊരു മെഡിക്കൽ യോഗ്യതയുമില്ലാത്ത ഒന്നാം എതിർകക്ഷി പരാതിക്കാരനെ ഓപ്പറേഷൻ ചെയ്യുകയും ചെയ്ത് പരാതിക്കാരനിൽ നിന്നും ഈടാക്കിയ 1,33,000/- രൂപ തിരികെ കൊടുക്കാൻ എതിർകക്ഷികളോട് നിർദ്ദേശിക്കാനും പരാതിക്കാരനുണ്ടായ ശാരീരിക വേദനയ്ക്കും മാനസിക വിഷമങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും നഷ്ടപരിഹാരമായി 8,00,000/- രൂപയും കോടതി ചെലവിനത്തിൽ 25,000/- രൂപയും പരാതിക്കാരന് നല്കാൻ ഉത്തരവാകണമെന്നാണ് പരാതിയിലെ ആവശ്യം.
2. നോട്ടീസ്
25/01/2020 ൽ കമ്മീഷനിൽ നിന്നും എതിർകക്ഷിക്ക് നോട്ടീസ് അയച്ചു. എതിർകക്ഷികൾ കമ്മീഷൻ മുമ്പാകെ ഹാജരായെങ്കിലും സമയപരിധിക്കുള്ളിൽ ആക്ഷേപം സമർപ്പിക്കാത്തതിൻറെ അടിസ്ഥാനത്തിൽ എതിർകക്ഷികളെ ex-parte ആയി കമ്മീഷൻ പ്രഖ്യാപിച്ചു.
3. തെളിവ്
പരാതിക്കാരൻ തെളിവു സത്യവാങ്മൂലവും അഞ്ച് രേഖകളും കമ്മീഷൻ മുമ്പാകെ സമർപ്പിക്കുകയും Exbt. A1 to A5 ആയി അത് രേഖപ്പെടുത്തുകയും ചെയ്തു. Exbt. A1 to A5 എന്നിവയുടെ വിവരങ്ങൾ താഴെ പറയും പ്രകാരമാകുന്നു.
Exbt. A1: രജിസ്ട്രേഷൻ കാർഡിൻറെ പകർപ്പ്
Exbt. A2 Series: എതിർകക്ഷി ഹോസ്പിസ്റ്റലിൻറെ ബ്രോഷറിൻറെ പകർപ്പ്
Exbt. A3 Series: മെഡിക്കൽ റിക്വസിഷൻ ഫോമിൻറെ പകർപ്പുകൾ
Exbt. A4 series: ബില്ലിൻറെ പകർപ്പുകൾ
Exbt. A5 Series : ടെസ്റ്റ് റിസൽട്ടിൻറെ പകർപ്പ്
4. തെളിവ് വിശകലനം
പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിൻറെ അടിസ്ഥാനത്തിൽ കേസിൻറെ അന്തിമ തീർപ്പിനായി താഴെ പറയുന്ന പ്രസക്തമായി വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
(i) പരാതിക്കാരൻ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവാണോ?
(ii) പരാതിക്കാരന് എതിർകക്ഷികളുടെ ഭാഗത്തു നിന്നും ഏതെങ്കിലും വിധത്തിലുള്ള സേവനത്തിലെ അപര്യാപ്തതയോ അനുചിതമായ വ്യാപാര രീതിയോ ഉണ്ടായിട്ടുണ്ടോ?
(iii) ഉണ്ടെങ്കിൽ ആയതിന് എന്ത് നഷ്ട പരിഹാരം നല്കേണ്ടതായുണ്ട്?
(iv) കോടതി ചെലവ് നല്കേണ്ടതുണ്ടോ, എങ്കിൽ ആയതിന് എത്ര തുക നല്കണം?
1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 2(1) (d) വകുപ്പ് പ്രകാരമുള്ള “ഉപഭോക്താവ്” എന്ന നിർവ്വചനത്തിൻറെ പരിധിയിൽ പരാതിക്കാരൻ വരുമോ എന്നതാണ് കമ്മീഷൻ ആദ്യമായി പരിശോധിച്ചത്. പരാതിക്കാരൻ എതിർകക്ഷി സ്ഥാപനത്തിൻറെ സേവനം ഉപയോഗിച്ചെന്നു തെളിയിക്കുന്നതിനായി എതിർകക്ഷി ഹോസ്പിറ്റലിൽ നിന്നും പരാതിക്കാരന് നല്കിയ ബില്ലുകളുടെ പകർപ്പുകളും (Exbt. A4 series) പരാതിക്കാരൻ കമ്മീഷൻ മുമ്പാകെ ഹാജരാക്കി. അതിനാൽ 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 2(d)(ii) വകുപ്പ് പ്രകാരമുള്ള “ഉപഭോക്താവ്” ആണ് പരാതിക്കാരൻ എന്ന് കമ്മീഷൻ തീരുമാനിക്കുന്നു.
എതിർകക്ഷികൾ വലിയ രീതിയിൽ മാദ്ധ്യമങ്ങളിൽ പരസ്യവും ബ്രോഷറുകളും ഇറക്കി തങ്ങളുടെ ചികിത്സയെക്കുറിച്ച് പരസ്യം ചെയ്തുവെന്നും വാഗ്ദാനം ചെയ്ത ചികിത്സ നല്കാതെ ഒന്നാം എതിർകക്ഷി പരാതിക്കാരനെ ഓപ്പറേഷൻ ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്. എതിർകക്ഷികൾ പരസ്യം ചെയ്തു എന്ന് തെളിയിക്കുന്നതിനായി പരാതിക്കാരൻ ബ്രോഷറിൻറെ പകർപ്പ് (Exbt. A2) കമ്മീഷൻ മുമ്പാകെ ഹാജരാക്കി. ഈ പരസ്യത്തിൽ നിന്നു തന്നെ എതിർകക്ഷികളുടേത് അനുചിതമായ വ്യാപാര രീതിയാണെന്ന് വ്യക്തമാകുന്നതാണ്. എതിർകക്ഷി സ്ഥാപനത്തിൽ പരാതിക്കാരൻ ചികിത്സയ്ക്ക് വിധേയനായി എന്ന് തെളിയിക്കുന്നതിനായി Exbt. A3 യും Exbt. A4 ഉം കമ്മീഷൻ മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. 20/11/2017 ന് പരാതിക്കാരൻ കൊല്ലത്തുള്ള “ഡൈജസ്റ്റ്” എന്ന ക്ലിനിക്കിൽ ചികിത്സ തേടുകയും പരിശോധനയിൽ ‘പൈൽസ് ഫിസ്റ്റുല’ വളരെ കൂടിയ തോതിലാണെന്നും വിദഗ്ദ ചികിത്സ അനിവാര്യമാണെന്നും തെളിവു സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. അത് തെളിയിക്കാൻ Exbt. A 5 series ഹാജരാക്കിയിട്ടുണ്ട്. ഒന്നാം എതിർകക്ഷിക്ക് യാതൊരുവിധ മെഡിക്കൽ യോഗ്യതയുമില്ലാതെയാണ് പരാതിക്കാരനെ ഓപ്പറേഷൻ ചെയ്തതെന്ന് പരാതിയിൽ പറയുന്നുണ്ടെങ്കിലും അതിന് ഉപോദ്ബലകമായ തെളിവുകളൊന്നും പരാതിക്കാരൻ കമ്മീഷൻ മുമ്പാകെ ഹാജരാക്കിയിട്ടില്ല. എന്നാൽ, പരാതിക്കാരൻ ഉന്നയിച്ച മറ്റ് ആരോപണങ്ങൾ എതിർക്കപ്പെടാതെ നില്ക്കുകയാണ്. കമ്മീഷൻ നോട്ടീസ് അയച്ചതിനെ തുടർന്ന് എതിർകക്ഷികൾ ഹാജരായെങ്കിലും സമയപരിധിക്കുള്ളിൽ ആക്ഷേപം സമർപ്പിക്കാത്തതിനാൽ എതിർകക്ഷികളെ എക്സ്-പാർട്ടിയായി കമ്മീഷൻ പ്രഖ്യാപിച്ചു.
പരാതിക്കാരൻ തെളിവു സത്യവാങ്മൂലവും Exbt. A1 മുതൽ Exbt. A5 വരെയായി അടയാളപ്പെടുത്തിയ രേഖകളും ഹാജരാക്കി. പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുവാനോ ആക്ഷേപം സമർപ്പിക്കുവാനോ എതിർകക്ഷികൾ തയ്യാറായില്ല. കമ്മീഷൻറെ നോട്ടീസ് ലഭിച്ചതിനുശേഷം തങ്ങളുടെ രേഖാമൂലമുള്ള ആക്ഷേപം യഥാസമയം സമർപ്പിക്കുന്നതിൽ എതിർകക്ഷികൾ പരാജയപ്പെട്ടു. പരാതിക്കാരൻ എതിർകക്ഷികൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിക്കുന്നതിന് തുല്യമാണത്. പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ കമ്മീഷൻ മുമ്പാകെ എതിർക്കപ്പെടാതെ നില്ക്കുന്ന സാഹചര്യത്തിൽ ഈ ആരോപണങ്ങൾ അവിശ്വസിക്കാൻ ഒരു കാരണവും കമ്മീഷന് കണ്ടെത്താൻ കഴിയുന്നില്ല. മാത്രമല്ല ബഹു. ദേശീയ ഉപഭോക്തർ തർക്ക പരിഹാര കമ്മീഷൻ 2017 (4) സി.പി.ആർ. പേജ് 590 (എൻ.സി.) എന്ന കേസിൽ സമാനമായ നിലപാടാണ് സ്വീകരിച്ചത്.
പരാതിക്കാരന് എതിർകക്ഷികൾ വാഗ്ദാനം ചെയ്ത സേവനത്തിൽ അപര്യാപ്തയുണ്ടെന്ന നിഗമനത്തിലാണ് കമ്മീഷൻ എത്തിച്ചേർന്നത്. അനുചിതമായ വ്യാപാര രീതിയും സേവനത്തിലെ അപര്യാപ്തതയും മൂലം പരാതിക്കാരന് മനോവ്യഥയും ബുദ്ധിമുട്ടുകളും ധനനഷ്ടവും ഉണ്ടായിട്ടുണ്ട്. ആതിനാൽ (ii), (iii), (iv) എന്നീ ചോദ്യങ്ങൾക്ക് പരാതിക്കാരന് അനുകൂലമായ നിലപാടാണ് കമ്മീഷൻ സ്വീകരിക്കുന്നത്.
കേസിൻറെ മേൽപ്പറഞ്ഞ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് പരാതിക്കാരന് നഷ്ടപരിഹാരം നല്കാൻ എതിർകക്ഷിക്ക് ബാദ്ധ്യതയുണ്ടെന്ന് കമ്മീഷൻ തീരുമാനിക്കുന്നു. ആയതിനാൽ ഈ പരാതി ഭാഗികമായി അനുവദിച്ചുകൊണ്ട് ഉത്തരവാകുന്നു.
ഉത്തരവ്
1. പരാതിക്കാരനിൽ നിന്നും എതിർകക്ഷികൾ ചികിത്സ ചെലവിനത്തിൽ വാങ്ങിയ 96,024/- രൂപ (തൊണ്ണൂറ്റിയാറായിരത്തി ഇരുപത്തിനാലു രൂപ മാത്രം) പരാതിക്കാരന് തിരികെ നല്കണം.
2. എതിർകക്ഷികളുടെ സേവനത്തിലെ അപര്യാപ്തതയും അനുചിതമായ വ്യാപാര രീതിയും മൂലം പരാതിക്കാരനുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾക്കും മാനസികവ്യഥയ്ക്കും നഷ്ടപരിഹാരമായി 2,00,000/- രൂപ (രണ്ടു ലക്ഷം രൂപ മാത്രം) എതിർകക്ഷികൾ പരാതിക്കാരന് നല്കേണ്ടതാണ്.
3. എതിർകക്ഷി പരാതിക്കാരന് കോടതി ചെലവിനത്തിൽ 10,000/- രൂപ (പതിനായിരം രൂപ മാത്രം) നല്കേണ്ടതാണ്.
ഈ ഉത്തരവിൻറെ പകർപ്പ് എതിർകക്ഷിക്ക് ലഭിച്ച അന്നു മുതൽ 30 ദിവസത്തിനകം ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതാണ്. അല്ലാത്തപക്ഷം മേൽ സൂചിപ്പിച്ച തുകക്ക് ഉത്തരവ് തിയതി മുതൽ ഉത്തരവ് നടപ്പിലാക്കുന്ന തിയതി വരെ 7.5 പലിശയും നല്കേണ്ടതാണ്. ഈ ഉത്തരവ് എതിർകക്ഷികൾക്ക് ഒറ്റയ്ക്കും കൂട്ടായും ബാധകമായിരിക്കുന്നതുമാണ്.
Pronounced in the open Commission on this the 28th day of February, 2023.
Sd/-
D.B.Binu, President
Sd/-
V.Ramachandran, Member
Sd/-
Sreevidhia.T.N, Member
Forwarded/by Order
Assistant Registrar.
APPENDIX
COMPLAINANT’S EVIDENCE
Exbt. A1: രജിസ്ട്രേഷൻ കാർഡിൻറെ പകർപ്പ്
Exbt. A2 Series: എതിർകക്ഷി ഹോസ്പിസ്റ്റലിൻറെ ബ്രോഷറിൻറെ പകർപ്പ്
Exbt. A3 Series: മെഡിക്കൽ റിക്വസിഷൻ ഫോമിൻറെ പകർപ്പുകൾ
Exbt. A4 series: ബില്ലിൻറെ പകർപ്പുകൾ
Exbt. A5 Series : ടെസ്റ്റ് റിസൽട്ടിൻറെ പകർപ്പ്
OPPOSITE PARTIES’ EVIDENCE
ഇല്ല
Despatch date:
By hand: By post
kp/
CC No. 413/2018
Order Date:28/02/2023